22/06/2014
റെയില്‍വേ നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ധീരമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്, ബിജെപിതര പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂട്ടുപ്പിടിച്ച് രാജ്യത്തെ സാമ്പത്തിക അസമത്വത്തിന്റെയും വിലക്കയറ്റത്തിന്റെയും മാത്രം പറുദീസയിലേക്ക് നയിച്ച കോണ്‍ഗ്രസ് നേതൃത്വവും യുപിഎ സര്‍ക്കാറും ഒഴുക്കുന്ന ഈ കണ്ണീര്‍ വെറും മുതലക്കണ്ണീരാണ് അറിയാവുന്ന ചിലരെങ്കിലും ഈ രാജ്യത്തുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ നേരത്തെ മനസ്സിലാക്കി കൂടുതല്‍ സാമ്പത്തിക നടപടികള്‍ ആവശ്യമായി വരുമെന്ന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് ആ നടപടികളിലേക്ക് കടന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ പഴിചാരുന്ന ചിലര്‍ അറിയാതെ പോകുന്ന വസ്‌തുതകളുണ്ട്.
യുപിഎ സര്‍ക്കാര്‍ അധികാരമേറിയിരുന്നപ്പോള്‍ അതായത് കൃത്യമായി പറഞ്ഞാല്‍ 2014 ഫെബ്രുവരി അഞ്ചാം തീയതി റെയില്‍വേ ചരക്ക് കൂലി അഞ്ച് ശതമാനവും യാത്രാകൂലി പത്ത് ശതമാനവും വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. എന്നാല്‍ വിലക്കയറ്റത്തിനും മറ്റ് ജനദ്രോഹ പരിപാടികളും നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് എന്ന മുഹൂര്‍ത്തത്തെ മാനദണ്ഡമാക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ അന്ന് അത് നടപ്പിലാക്കിയില്ല. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ 72000 കോടി രൂപ ലാഭത്തിലായിരുന്നു റെയില്‍വെ എന്നാണ് അവകാശവാദം. എന്നാല്‍ മമത വന്നപ്പോള്‍ ഈ ഊതിവീര്‍പ്പിച്ച കണക്കുകളെല്ലാം കള്ളമാണെന്നും, റെയില്‍വേ വന്‍ നഷ്‌ടത്തിലാണെന്നുമുള്ള സത്യസന്ധമായ കാര്യം ജനത്തോട് വിളിച്ചു പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ ഒരിക്കലും ലാഭത്തിലെത്താത്ത, എന്നാല്‍ ഇന്ത്യന്‍ ജനത ഒന്നാകെ യാത്രയ്ക്കായി ഉപയോഗിക്കുന്ന റെയില്‍വേയുടെ ജീവശ്വാസത്തിന് വേണ്ടിയായിരുന്നു ബോര്‍ഡ് നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ടത്.
വര്‍ദ്ധനവുണ്ടായാല്‍ റെയില്‍വേയ്ക്ക് 8000 കോടി രൂപയോളം അധിക വരുമാനമുണ്ടാകുമെന്നും സര്‍ക്കാറിന്റെ റെയില്‍വേ ബോര്‍ഡ് ബോധ്യപ്പെടുത്തി. ഈ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ അന്നത്തെ റെയില്‍ മന്ത്രിയായിരുന്ന മല്ലികാര്‍ജ്ജുന ഫെബ്രുവരി 11 ന് മന്‍മോഹന്‍ സിങിന്റെ കാണുന്നു. ഇവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ചരക്ക് നിരക്കും യാത്രാനിരക്കും മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതോടെ മേയ് 16 അര്‍ദ്ധരാത്രി മുതല്‍ അതായത് ഫലപ്രഖ്യാപനത്തിന് ശേഷം നിരക്ക് വര്‍ദ്ധനവ് നടപ്പാക്കാന്‍ തീരുമാനമായി. റെയില്‍വേ ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ യുപിഎ സര്‍ക്കാറിന്റെ തീരുമാനം നടപ്പിലാക്കാന്‍ റെയില്‍വേ ബോര്‍ഡിന് കഴിയാതെ വന്നു. നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം അസാധുവാകുകയും ചെയ്തു.
എന്നാല്‍ ബിജെപി സര്‍ക്കാറിന് ഇത് നടപ്പില്ലാക്കാതെ ഇരിക്കാമായിരുന്നല്ലോ എന്ന ചോദ്യമാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നവരില്‍ നിന്നും ഉയരുന്നത്. നഷ്‌ടത്തില്‍ കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന, നല്ല സൌകര്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത റെയില്‍വേയെ രക്ഷിക്കാന്‍ നിരക്ക് വര്‍ദ്ധനവ് എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നത് മോദിക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിനും നന്നായിട്ടറിയാം. തന്റെ പ്രതിഛായ നിലനിര്‍ത്താനായി ഒരു പൊതുമേഖലാ സ്ഥാപനത്തെ നഷ്‌ടത്തിലാക്കി വേണമെങ്കില്‍ നിരക്ക് വര്‍ദ്ധനവ് നടപ്പാക്കാതിരിക്കാമായിരുന്നു. എന്നാല്‍ അവിടെയും പരാജയപ്പെടുന്നത് ജനം തന്നെയാണ്. ജനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന റെയില്‍ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി, കൂടുതല്‍ സൌകര്യങ്ങളോടെ കിട്ടണമെന്ന നിലപാടാണ് നിരക്ക് വര്‍ദ്ധനവിന് പിന്നിലെന്ന് മോദി സര്‍ക്കാര്‍ തന്നെ അറിയിച്ചു കഴിഞ്ഞു. ഭരണത്തിലേറി അമാന്തിക്കാതെ തന്നെ സാമ്പത്തിക നിയന്ത്രണ നടപടികളുമായി മുന്നോട്ട് പോകാന്‍ മോദി കാണിച്ച ധൈര്യത്തെയാണ് ഇവിടെ പ്രശംസിക്കേണ്ടത്. ഈ ധൈര്യത്തിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് കാലതാമസമെടുത്തേക്കാം. ഒരു പ്രഖ്യാപനം വന്നയുടനെ തന്നെ അതിനെ മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി കണക്കാക്കാതെ, മോദി പറഞ്ഞ നല്ല നാളേക്കായി കാത്തിരിക്കുന്നതല്ലേ നല്ലത്.
റെയില്‍ വൈദ്യുതീകരണം, പുതിയ പാതകൾ, വൃത്തിയുള്ള പുതിയ കോച്ചുകൾ, ജീവന് സുരക്ഷ, പാളിച്ചകളില്ലാത്ത സിഗ്നല്‍ സംവിധാനം, പാത ഇരട്ടിപ്പിക്കൽ, കൂടുതൽ ട്രെയിൻ സർവീസുകൾ, കോച്ച് ഫാക്ടറികള്‍ ഇവയിലൂടെയെല്ലാം ലഭ്യമാകുന്ന കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയെല്ലാം മുന്നില്‍ കിടക്കുമ്പോള്‍ ബിജെപി സര്‍ക്കാറിന് മുന്നില്‍ മലപോലെ കിടക്കുന്നത് റെയില്‍വേയുടെ നഷ്‌ടമാണ്. അതും 26000 കോടി രൂപയുടെ കടം. ഒന്നുകില്‍ കടം നികത്തുക അല്ലെങ്കില്‍ അടച്ചു പൂട്ടുക എന്ന റെയില്‍വേ മന്ത്രാലയത്തിന്റെ നയത്തിന് മുന്നില്‍ നിരക്ക് വര്‍ദ്ധനവല്ലാതെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. യുപിഎ സര്‍ക്കാറിന്റെ ദുര്‍ഭരണവും അഴിമതിയുമാണ് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന അനാസ്ഥയ്ക്ക് കാരണമെന്ന് ബിജെപി സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുണ്ട്. എന്നാല്‍ ജനങ്ങള്‍ വിലയിരുത്തേണ്ടത് അതുമാത്രമല്ല, ലോക രാഷ്‌ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച സേവനങ്ങളാണോ വേണ്ടത് അതോ ജീവനും സ്വത്തിനും വിലയില്ലാത്ത വൃത്തിഹീനമായ സേവനമാണോ വേണ്ടത് - തീരുമാനം അത് എന്തായാലും ജനങ്ങളുടേതാണ്. അവര്‍ തന്നെ തീരുമാനിക്കട്ടെ!
കടപ്പാട് : ഈസ്റ്റ് കോസ്റ്റ്