08/05/2026
പഴയ ചെല്ലാനം ചെല്ലാനത്തുകാർ മറന്നാലും മലയാളികൾ മറക്കില്ല.. അത്രയേറെ ഭയാനകമായ ദൃശ്യങ്ങളാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ദൃശ്യ മാധ്യമങ്ങൾ നമ്മുടെ സ്വീകരണമുറിയിലേക്കെത്തിച്ചിരുന്നത്.
കടലൊന്നിളകിയാൽ, കൈയിൽ കിട്ടിയ സാധനങ്ങളുമായി ജീവനുവേണ്ടി നെട്ടോട്ടമോടിയിരുന്ന ഒരു ജനത.. പ്രധാന റോഡും കടന്ന് കടൽ വീടുകളിലേക്കെത്തുമ്പോൾ നിസ്സഹായ നിലവിളികളുമായി, ചെറുത്ത് നിൽക്കാനാവാതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പാവങ്ങളുടെ ദൃശ്യങ്ങൾ നമുക്കത്ര പെട്ടെന്ന് മറക്കാനാവില്ല...
അന്നൊക്കെ സംരക്ഷണം നൽകാനാവാത്ത ഭരണകൂടങ്ങളെ പഴിച്ച്, പോറ്റമ്മയായ കടലമ്മ നൽകുന്ന കണ്ണീർ നീന്തിക്കടക്കാൻ പെടാപ്പാടുപെടുകയായിരുന്നു ചെല്ലാനം...
ഇപ്പോൾ ചെല്ലാനത്തിന്റെ തലവര മാറി, അല്ല മാറ്റി... മനോഹരമായ കടൽ ഭിത്തിയുടെ സംരക്ഷണം അവർക്ക് ലഭിച്ചു.. കടലിളക്കം പലതു കഴിഞ്ഞിട്ടും, ഒരിഞ്ച് പോലും പതറാതെ, ചെല്ലാനത്തുകാരെ സംരക്ഷിച്ച് അവിടെയിപ്പോൾ നൂതനവും മനോഹരവൂമായ ഒരു കടൽ ഭിത്തിയുണ്ട്... നടപ്പാതയുൾപ്പെടെയുള്ള ആ മനോഹര കടൽ ഭിത്തികൊണ്ട് മാത്രം, ചെല്ലാനം സഞ്ചാരികളുടെ ഇഷ്ട പ്രദേശമായി മാറിയിരിക്കുന്നു.. അത്രയേറെ തിരക്കുണ്ട്, സഞ്ചാരികളുടെ, ഇപ്പോൾ ചെല്ലാനത്ത്...
ഈ മാറ്റത്തിന്റെ വേഗവർദ്ധനയ്ക്ക് കാരണക്കാരനായ ഒരു മനുഷ്യനെ, ചെല്ലാനത്തുകാർ മറന്നാലും, നമ്മൾ മലയാളികൾ മറക്കരുത്... രണ്ട് തവണയായി ആ നാടുകൂടി ഉൾപ്പെടുന്ന, കൊച്ചിയുടെ എംഎൽഎയായിരുന്ന കെ ജെ മാക്സി... പരമ്പരാഗത യുഡിഎഫ് മണ്ഡലമായ കൊച്ചി, രണ്ട് തവണ കെ ജെ മാക്സിക്കൊപ്പം ഇടതിന്റെ കൂടെയായിരുന്നു... ഈ കാലയളവിലാണ് ചെല്ലാനത്തുകാർക്ക് മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന വിധത്തിൽ കടൽ ഭിത്തി നിർമ്മാണം നടന്നത്....
ഇത്തവണ കെ ജെ മാക്സി പരാജയപ്പെട്ടു.. കോൺഗ്രസിന്റെ മുഹമ്മദ് ഷിയാസ് വിജയിച്ചു.. ഷിയാസിന്റെ ഭൂരിപക്ഷത്തിന്റെ തൊണ്ണൂറ് ശതമാനവും ചെല്ലാനത്ത് നിന്നാണെന്നും അറിയുന്നു.....
അതെ, ചെല്ലാനത്തിന്റെ പഴയ ഭീകരമായ അവസ്ഥ ചെല്ലാനത്തുകാർ മറന്നാലും, മലയാളികൾ മറക്കില്ല !!!