11/01/2020
ആലപ്പുഴ , കൊല്ലം ജില്ലകളിൽ 3 വർഷമായി തെളിയാത്ത 30 ഓളം മാലപൊട്ടിക്കൽ കേസ്സുകളിലെ 2 വിരുതൻമാർ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിൽ
കേരളക്കരയാകെ പ്രസിദ്ധമായ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ' ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടിന് ശേഷം ഒറ്റയ്ക്കും 2 പേർ ചേർന്നും ആലപ്പുഴ , കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ 3 വർഷമായി പോലീസിന് പിടിതരാതെ വിദഗ്ദമായി വൈകുന്നേരങ്ങളിൽ വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തിൽ കിടക്കുന്ന മാല പൾസർ ബൈക്കുകളിൽ പറന്നെത്തി മോഷ്ടിച്ചിരുന്ന പ്രതികളായ ആലപ്പുഴ പുന്നപ്ര വണ്ടാനം കാട്ടുംപുറം വെളിയിൽ ബീരാൻ മകൻ 34 വയസ്സുള്ള കോയാമോൻ @ ഫിറോസ് , കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതിൽ ബഷീർകുട്ടി മകൻ 30 വയസ്സുള്ള ഷിഹാദ് @ ഷിഹാബ് എന്നിവരെ 10 . 01 . 2020 തീയതി രാത്രി ചേർത്തല , കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു . സ്വന്തം പൾസർ ബൈക്കുകളിൽ നമ്പർ പ്ലേറ്റ് പോലും മാറ്റാതെ പോലീസ് സേനയെപ്പോലും വെല്ലുവിളിച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന രീതി അപൂർവ്വങ്ങളിൽ അപൂർവ്വമാണ് . ഇത് പോലീസിന് കനത്ത തലവേദന സൃഷ്ടിച്ചിരുന്നു . സന്ധ്യാസമയങ്ങളിലായതിനാലും ഇടവഴികളായതിനാലും മാലപൊട്ടിക്കുന്ന സമയത്തുള്ള അങ്കലാപ്പിൽ പലപ്പോഴും ഇരകൾക്ക് വണ്ടിയുടെ നമ്പർ പ്ലേറ്റ് കാണാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ ഉപയോഗിച്ച വാഹനത്തെ കുറിച്ച് വാഹനത്തിൽ വന്ന ആൾക്കാരുടെ ശാരീരികമായ പ്രത്യേകതകളെ കുറിച്ചും ചില സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ആലപ്പുഴ ടൗണിലുടെ പൾസർ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള തടിയൻമാരെല്ലാം അന്വേഷണ സംഘാംഗങ്ങളുടെ പ്രത്യേകം നിരീക്ഷണത്തിലായിരുന്നു , കൂടുതലും വെള്ളി , ശനി ദിവസങ്ങളാണ് പിടിച്ചുപറി നടത്താൻ പ്രതികൾ തെരഞ്ഞെടുത്തിരുന്നത് , തുടർന്ന് 2016ന് ശേഷം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൾസർ വണ്ടികളുടെ വിവരം ശേഖരിച്ച് പരിശോധിച്ചതിലും സംഭവം നടന്ന സമീപ പ്രദേശങ്ങളിലെ സി . സി , ടി . വി , ദൃശ്യങ്ങൾ പരിശോധിച്ചും സംശയം തോന്നിയ ആളുകളുടെ മൊബൈൽ ഫോൺ വിവരങ്ങൾ , ടവർ ഡമ്പ് അടക്കമുള്ളവ ശേഖരിച്ച് പരിശോധിച്ചും ടിയാൻമാരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെങ്കിലും, സമൂഹത്തിൽ കുടുംബവുമൊത്ത് നല്ലനിലയിൽ ജീവിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി അന്വേഷണം നടത്തിയതിൽ, ടിയാൻമാർ 2016വരെ സൗദിയിൽ ഒരുമിച്ച് ജോലി ചെയ്ത ശേഷം നാട്ടിലെത്തി ബിസിനസ്സ് തുടങ്ങുവാനായി പ്ലാൻ ചെയ്യുമ്പോൾ കൂടുതൽ പണം ആവശ്യമായി വന്നപ്പോൾ മാലപൊട്ടിക്കലിനെപ്പറ്റിയുള്ള പത്രവാർത്ത വാട്സപ്പിലൂടെ ലഭിച്ചത്. ഇത് ടിയാൻമാർക്ക് കൂടുതൽ പ്രചോദനമാവുകയും ആദ്യ ശ്രമം വിജയമാവുകയും ചെയ്തതോടെ ഈ രംഗത്തിറങ്ങുകയായിരുന്നു . ഇത്തരത്തിൽ സമ്പാദിച്ച പണം അനാവശ്യമായി ചിലവാക്കാതെ ചേർത്തല SN കോളേജിന് സമീപവും, പുന്നപ്ര കുറവൻതോട്ടിലും ' ബ്ലാക്ക് ഫോറസ്റ്റ് ' എന്ന പേരിൽ ബേക്കറി , ഐസ്ക്രീം പാർലർ എന്നിവ കോയാമോൻ എന്ന ഫിറോസ് നടത്തി വരികയായിരുന്നു . കൂടാതെ കരുനാഗപ്പള്ളി ടൗണിൽ ' പാരിസ് മെൻസ് വെയർ ' എന്ന സ്ഥാപനം രണ്ടുപേരും കൂടി പാർട്ണർഷിപ്പിൽ നടത്തിയെങ്കിലും വരുമാനത്തെക്കുറിച്ചുള്ള തർക്കത്തെ തുടർന്ന് ഷിഹാദ് പാർട്ണർഷിപ്പ് പിരിയുകയും സ്വന്തമായി നടത്തുകയുമായിരുന്നു . പങ്ക് കച്ചവടം പിരിഞ്ഞതിന് ശേഷം കോയാമോൻ ഒറ്റയ്ക്കാണ് മാലപൊട്ടിക്കൽ നടത്തിയിരുന്നത് . ഓരോ തവണ മാലപൊട്ടിക്കലിന് ശേഷം ചേർത്തലയിലെ സ്വന്തം ഷോപ്പിലേക്കാണ് ടിയാൻ പോയിരുന്നത് , സമൂഹത്തിലുള്ള മാന്യതയും ഷോപ്പുടമയെന്ന ലേബലുമുള്ളതിനാൽ പോലീസ് ഒരിക്കലും തങ്ങളെ സംശയിക്കില്ലായെന്ന് വിശ്വസിച്ചിരുന്നു . ഇത്തരത്തിൽ ലഭിച്ച സ്വർണ്ണം അന്നേദിവസം തന്നെ ആലപ്പുഴ മുല്ലയ്ക്കൽ , അമ്പലപ്പുഴ എന്നിവിടങ്ങിലെ സ്വർണ്ണ വ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികൾ മുഖേനയാണ് വിൽപ്പന നടത്തിയിരുന്നത്, 2 തവണ കരുനാഗപ്പള്ളിയിലുള്ള ജൂവലറിയിലും വിറ്റിരുന്നു . ആലപ്പുഴ സൗത്ത് ' , നോർത്ത് , പുന്നപ്ര , മണ്ണഞ്ചേരി , മാരാരിക്കുളം , മുഹമ്മ , ചേർത്തല , കരുനാഗപ്പള്ളി എന്നീ സ്റ്റേഷൻ പരിധികളിലായി 30 ഓളം മാലപൊട്ടിക്കൽ കേസ്സുകളാണ് തെളിഞ്ഞിട്ടുള്ളത് . റിക്കവറി നടപടികൾ പൂർത്തിയാകുന്നതോടു കൂടി ഉദ്ദേശം 100 പവനോളം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ . ജില്ലാ പോലീസ് മേധാവി ശ്രീ . കെ . എം . ടോമി IPSൻറ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ആലപ്പുഴ ASP വിവേക് കുമാർ IPS , സ്പെഷ്യൽ ബ്രാഞ്ച് ഡി . വൈ . എസ് . പി , എൻ . ആർ . ജയരാജ് . ആലപ്പുഴ സൗത്ത് ISH0 എം . കെ . രാജേഷ് , എസ് . ഐ കെ . ജി . രതീഷ് , പ്രേംസ് ' കുമാർ , ഷാജിമോൻ , എ . എസ് . ഐ . മാരായ മോഹൻ കുമാർ , സുധീർ , ശരത് ചന്ദ്രൻ , സീനിയർ സി . പി . ഒ . രമേഷ് ബാബു . സി . പി . ഒ . മാരായ വിഷ്ണു . അരുൺ , ദിനുലാൽ , സിദ്ദീഖ് ' , ബിനുമോൻ , ബിനോജ് , റോബിൻസൺ , പ്രവീഷ് , ബിനുകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്