26/09/2025
തലശ്ശേരിയിൽ തരം പോലെ തട്ടിപ്പ്.. കാര്യങ്ങൾ 'വശപ്പിശകിൽ'...
✍️ ബിനു പഴയചിറ.
സീറോ മലബാർ സഭയിലെ തലശ്ശേരി അതിരൂപതയിലെ സാമ്പത്തിക ഇടപാടുകളും, സാമൂഹ്യ സേവന പ്രവർത്തനങ്ങളും ദിശ തെറ്റിയോ സഞ്ചരിക്കുന്നത് എന്നത് ന്യായമായി ഉയരുന്ന ചില സംശയങ്ങളാണ്. " ഞാൻ ഇങ്ങനെയേ പെരുമാറുവെന്ന്, ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്ന ഒരാൾക്ക് സംഭവിക്കുന്ന ദുരന്തമാണ് "ഇപ്പോൾ തലശ്ശേരി അതിരൂപതയിൽ നടക്കുന്നത്.
വൈദികനായിരുന്ന കാലഘട്ടത്തിൽ തന്നെ ഇപ്പോഴത്തെ മെത്രാപ്പോലീത്തയായ മാർ പാമ്പ്ലാനി, യാതൊരുവിധ അഫിലിയേഷനും ഇല്ലാതെ ഒരു തട്ടിപ്പ് കൂട്ടം പോലെ നടത്തിയ ദൈവശാസ്ത്ര പഠനകേന്ദ്രത്തിന്റെ തുടർച്ച പോലെ തന്നെ ചില "കാട്ടിക്കൂട്ടലിലൂടെ" നടത്തുന്നതു മുഴുവൻ ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളാണെന്ന് തുടർച്ചയായി പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. "രാജാവ് നഗ്നനാണെന്ന്" വിളിച്ചു പറയുവാൻ ആരെങ്കിലുമൊക്കെ ഉണ്ടാവണമെന്ന ബോധ്യത്തിൽ നിന്നാണ് ഖേദത്തോടെ ചില കാര്യങ്ങൾ കുറിക്കുന്നത്.
സീറോ മലബാർ സഭക്ക്, കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിൽ കൂടുതൽ ഉത്തരവാദിത്വ നിർവഹണം ആവശ്യപ്പെടുന്ന സമയത്ത്, സഭയിലെ ഒരു അതിരൂപതയുടെ കാട്ടിക്കൂട്ടലുകൾ പ്രഹസനമെന്നു പറയേണ്ടി വരുന്നത് വേദനയോടെയാണ്. തലശ്ശേരി അതിരൂപതയുടെ കാലഹരണപ്പെട്ട കാട്ടിക്കൂട്ടലുകൾ പ്രഹസനമായി മാറുന്നു. പ്രധാനമായും മൂന്നു കാര്യങ്ങൾ ചുവടെ സൂചിപ്പിക്കുന്നു.
✨1. തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ { TSSS }ആടു വിതരണം.
കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിൽ ഏതു സമൂഹത്തോടും കിടപിടിക്കത്തക്ക രീതിയിൽ വളരുകയെന്നത് ക്രൈസ്തവ സമൂഹത്തിന്റെ കടമയാണ്. മറ്റുള്ളവരെ വളർത്തി എടുക്കേണ്ടത് ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. ഈ ഉത്തരവാദിത്ത നിർവഹണം അതിന്റെ പൂർണതയിൽ കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടിൽ നിർവഹിച്ചവർ തന്നെയാണ് കേരളത്തിലെ ക്രൈസ്തവ സഭ, ഏറെ പ്രത്യേകമായി സീറോ മലബാർ സഭ.
വിദ്യാഭ്യാസ, ആതുര സേവന, സാമൂഹിക ചുറ്റുപാടുകളുടെ വികസനം, സാമ്പത്തികമായ ഉന്നതിക്ക് വേണ്ട നടപടികൾ ഒക്കെ പൂർണമായി ചെയ്ത ഒരു സമൂഹമാണ്, അഥവാ സർക്കാരിനെക്കാൾ കൂടുതൽ ചെയ്തു എന്ന് അവകാശപ്പെടാൻ പറ്റുന്ന ഒരു സമൂഹം തന്നെയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടങ്ങളിൽ തന്നെ നടത്തിയിരുന്ന പ്രവർത്തനമാണ് - സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുടെ വളർച്ചയ്ക്കായി- കൃഷി,കന്നുകാലി വളർത്തലിലൂടെ സാമ്പത്തിക ഉന്നമനത്തിനായി ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങൾ ഒക്കെ തന്നെയും വിജയിപ്പിച്ച ചരിത്രമാണ് ക്രൈസ്തവ സഭയുടെ സാമൂഹ്യപ്രവർത്തനങ്ങളെന്ന് പറയുന്നതിൽ അഭിമാനിക്കാവുന്നതുമാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് അത്തരം മേഖലയിൽ നിന്നും മാറി പുതുവഴികൾ തുറന്ന ഒരു സമൂഹത്തിന്റെ മുന്നിലാണ്, ഈ പുതു സാഹചര്യത്തിൽ, അഥവാ ഡിജിറ്റൽ കാലഘട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ആടു വിതരണവുമായി തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയെത്തുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ "പ്രഹസന കാട്ടിക്കൂട്ടൽ" കാണിക്കുന്നത്.
"മൊബൈൽ ഫോണ് സുവിശേഷ പ്രഘോഷണത്തിലൂടെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ കാർലോയുടെ കാലഘട്ടത്തിലാണ് ആടു വിതരണത്തിന്റെ കാട്ടിക്കൂട്ടലുകൾ നടത്തുന്നു വെന്നതാണ് വൈരുദ്ധ്യം.
സാമൂഹ്യ സേവനത്തിന്റെ പഴഞ്ചൻ മാതൃകകൾ കാട്ടിക്കൂട്ടലുകൾ ആകുമ്പോൾ താനെന്തോ വലിയ സംഭവമാണ് എന്ന് വരുത്തുവാൻ ഉള്ള ശ്രമമാണെന്ന് 'ദോഷൈകദൃഷ്ടികൾ'കണ്ടെത്തിയാൽ ആർക്ക് കുറ്റപ്പെടുത്താൻ കഴിയും.
✨2. വിളക്കന്നൂരിലെ 'മുഖചിത്രക്കച്ചവടം'.
തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ പള്ളിയിലെ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിലെ മുഖച്ചിത്രത്തെ കച്ചവടം തന്നെയാണെന്ന് തന്നെയാണ് ഞാൻ തുടക്കം മുതൽ വിശേഷിപ്പിക്കുന്നത്. അത് സംബന്ധിയായ കാര്യങ്ങൾ ഞാൻ മുൻപ് ഈ മുഖപുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്നതുകൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല. എങ്കിലും ഒരു കാര്യം സൂചിപ്പിക്കാതിരിക്കാൻ പറ്റുകയില്ല.
"വിളക്കന്നൂരിലെ മുഖചിത്രം" തലശ്ശേരി മെത്രാപ്പോലീത്തായുടെ കുതന്ത്രങ്ങൾ മറക്കാനുള്ള ഉപാധിയാണെന്നതാണ് യാഥാർത്ഥ്യം. അത്തരം കാര്യങ്ങൾക്ക്, ക്രൈസ്തവ സഭയിലെ ചില വ്യക്തികളും, സന്യാസ സമൂഹങ്ങൾ നടത്തുന്ന ചാനലുകളെയും ഉപയോഗിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.
തലശ്ശേരി മെത്രാപ്പോലീത്തയെന്ന നിലയ്ക്ക് നടത്തിയ ചില ഗവേഷണങ്ങളും അതിനെ തുടർന്നുള്ള സർട്ടിഫിക്കറ്റുകളും വച്ചുകൊണ്ട് നടത്തുന്ന " വിളക്കന്നൂരിലെ അത്ഭുത മുഖചിത്ര നാടകം ", തലശ്ശേരി അതിരൂപതയുടെ സാമ്പത്തിക സമാഹരണ ഉപാധിയാക്കി മാറ്റുന്നുവെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. കാലവും ചരിത്രവും വിളക്കന്നൂരിലെ മുഖചിത്ര കച്ചവടം ശുദ്ധതട്ടിപ്പായിരുന്നുവെന്ന് പറയുമെന്ന കാര്യത്തിൽ എനിക്ക് വ്യക്തിപരമായി യാതൊരു സംശയവുമില്ല.
തലശ്ശേരി മെത്രാപ്പോലീത്ത സ്പോൺസർ ചെയ്യുന്ന ചില കേന്ദ്രങ്ങളല്ലാതെ, സീറോ മലബാർ സഭയോ, സഭയുടെ മെത്രാൻ സിനഡോ, ആഗോള കത്തോലിക്ക സഭയുടെ സംവിധാനങ്ങളോ ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കാത്ത " മുഖചിത്ര കച്ചവടം",, പൗരസ്ത്യ സുറിയാനി സഭാ വിശ്വാസികളോടുള്ള വെല്ലുവിളിയും, ശുദ്ധ തട്ടിപ്പിന്റെ കച്ചവടവുമാണ്.
✨3. ക്യു ആർ കോഡിലൂടെയുള്ള പത്തുരൂപ ചലഞ്ച്.
കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മീഷന്റെ തീരുമാനത്തിന്റെ ഭാഗമായി വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രോജക്ടുകൾ, കേരളത്തിലെ എല്ലാ രൂപതകളും നടത്തുന്നുണ്ട്. നാലാമത്തെ കുട്ടി മുതലുള്ള കുഞ്ഞുങ്ങളുടെ സൗജന്യ വിദ്യാഭ്യാസവും, അവരുടെ വളർച്ചയും, വലിയ കുടുംബങ്ങളോടുള്ള കരുതലായി സഭ നടത്തുന്നുണ്ട്.
കൂടാതെ, നാലാമത്തെ കുട്ടി മുതൽ ഉള്ള കുഞ്ഞുങ്ങളുടെ പ്രവേശക കൂദാശകൾ രൂപതാ മെത്രാൻ അതാത് ഇടവകകളിൽ നേരിട്ട് എത്തി ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തിലെ വിവിധ രൂപതകളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണത്തിന് ഏറെ പ്രത്യേകമായി മുൻതൂക്കം കൊടുക്കുന്ന ഒരു രൂപതയാണ് താമരശ്ശേരി, പാലക്കാട് രൂപതകളും അഭിവന്ദ്യ റിമിജിയോസ് പിതാവും, അഭിവന്ദ്യ പീറ്റർ പിതാവുമെന്ന് പറയുന്നതിൽ അഭിമാനവുമുണ്ട്.
എന്നാൽ തലശ്ശേരി അതിരൂപതയിൽ ഒരു വലിയ പിരിവ് തട്ടിപ്പ് ഇതിന്റെ പിന്നിലുണ്ടെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
തലശ്ശേരി അതിരൂപത പ്രോലൈഫ് ഡയറക്ടർ, തലശ്ശേരി അതിരൂപതയിലെ ഏകദേശം മൂന്നരലക്ഷത്തോളം വരുന്ന വിശ്വാസികൾക്ക് ഒരു ക്യു ആർ കോഡ് അയച്ചു കൊടുത്തിട്ടുണ്ട്. തലശ്ശേരിയതിരുപതയിലെ ഒരു കുടുംബത്തിൽ നാലാമതോ അതിൽ കൂടുതലോ ഒരു കുട്ടി ഉണ്ടായാൽ വിവിധ ഗ്രൂപ്പുകളിലേക്ക് വളരെ പെട്ടെന്ന് ഒരു മെസ്സേജ് പോവുകയാണ്. ആ സമയം 10 രൂപ എല്ലാവരും ആ ക്യു ആർ കോഡിൽ സ്കാൻ ചെയ്ത് അയക്കണമെന്നാണ് പറഞ്ഞിട്ടുള്ളത് .
മൂന്നര ലക്ഷം വിശ്വാസികളിൽ, പകുതി പേരെങ്കിലും 10 രൂപ വച്ച് അയച്ചു കൊടുത്താൽ , -10 രൂപ അല്ല അതിൽ കൂടുതൽ ഏതാണ്ട് 1000 രൂപ വരെ ഓരോ പ്രാവശ്യവും കൊടുക്കുന്നവരെ സംബന്ധിച്ച് പോലും വിവരങ്ങളുണ്ട്- ഒരേസമയം അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങളാണ്. എന്നാൽ ഇത്തരം വലിയ കുടുംബങ്ങൾക്ക് കൊടുക്കുന്നതാവട്ടെ വളരെ നിസ്സാരമായ ഒരു തുകയും.
വലിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ പ്രവേശക കൂദാശകൾ കൊടുക്കുന്നതായ , തലശ്ശേരി മെത്രാപ്പോലീത്തായുടെ ഒരു ഫോട്ടോയും നാളിതുവരെ ഞാൻ കണ്ടിട്ടില്ല എന്നതുമാണ് യാഥാർത്ഥ്യം.
വലിയ കുടുംബങ്ങളുടെ പ്രോത്സാഹനത്തിന് മറവിലും തലശ്ശേരി അതിരൂപതയിൽ നടക്കുന്നത് തരം പോലെയുള്ള തട്ടിപ്പാണ് എന്ന് പറയേണ്ടി വരുന്നതിൽ വേദനയുണ്ട്.
ഉപസംഹാരം.
തലശ്ശേരി അതിരൂപതയിലെ ഈ സംഭവങ്ങൾ എന്തുകൊണ്ട് ഇത്ര വ്യക്തമായി, അഥവാ തലശ്ശേരി മെത്രാപ്പോലീത്തയെ പറ്റി എഴുതേണ്ടി വരുന്നുവെന്നതിന് കൂടി ഉത്തരം നൽകിക്കൊണ്ട് ഞാൻ ഈ ലേഖനം അവസാനിപ്പിക്കുകയാണ്.
സീറോ മലബാർ സഭയുടെ വളർച്ചയുടെ ചരിത്രത്തിലെ നിർണായകമായ നീക്കമായിരുന്നു കുടിയേറ്റത്തിന്റെ ഭൂമികയിലേക്കുള്ള സഭയുടെ പ്രേഷിത പ്രവർത്തനം. കണ്ണൂരുകാർക്ക് ഒരു പാരമ്പര്യമു ണ്ടെന്ന് ഇന്ന് ചില തൽപരകക്ഷികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, തലശ്ശേരി അതിരൂപതയുടെ പാരമ്പര്യം അത് തിരുവിതാംകൂറിന്റെ പാരമ്പര്യമാണ്, പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മികതയുടെ പാരമ്പര്യമാണ്, കുടിയേറ്റ ഭൂമികയുടെ വളർച്ചയ്ക്ക് അടിത്തറ ഇട്ടത് അഭിഭക്ത ചങ്ങനാശ്ശേരി അതിരൂപതയാണ്.
ലോകമെമ്പാടും കുടിയേറ്റക്കാരായി മാറിയ സീറോ മലബാർ വിശ്വാസികളുടെ ഇടയിലെ ശുശ്രൂഷ ഇന്ന് ബലപ്പെട്ട് സഭ ആഗോള സഭയാകുമ്പോഴും, കുടിയേറ്റ വിശ്വാസികളെ തേടിയുള്ള സഭയുടെ ആദ്യ യാത്രയായിരുന്നു തലശ്ശേരിയിലേക്ക് ഏറെ പ്രത്യേകമായി മലബാറിലേക്കുള്ള സഭയുടെ പ്രവർത്തനം. അഭിമാനത്തോടുകൂടി നാം ചിന്തിക്കേണ്ടത് ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പ് തന്നെ ഏതാണ്ട് 1944 നു തന്നെ ക്രൈസ്തവ വിശ്വാസികളുടെ, ഏറെ പ്രത്യേകമായി സുറിയാനി ക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച പ്രദേശമായിരുന്നു മലബാർ. അതുകൊണ്ടുതന്നെയാണ് തലശ്ശേരി പോലെയുള്ള ബ്രിട്ടീഷ് പ്രതാപ കാലഘട്ടത്തിന്റെ അവശേഷിപ്പുകളുള്ള ഒരു മണ്ണിൽ കുടിയേറ്റ കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ സുറിയാനി സഭയുടെ ഒരു അതിരൂപത ഇന്ന് നിലവിൽ വന്നതും.
മലബാറിന്റെ മോശയെന്നറിയപ്പെടുന്ന അഭിവന്ദ്യ വള്ളോപള്ളി പിതാവ് അടിത്തറയിട്ട പ്രവർത്തനങ്ങൾ, മാർ വലിയമറ്റവും, മാർ ഞരളക്കാട്ടും വളർത്തിയെടുത്തപ്പോൾ തമിഴ്നാടിനോടുള്ള ഭൂപ്രദേശങ്ങൾ ചേർത്ത് മാനന്തവാടിയും, കേരളത്തിനുള്ളിൽ തന്നെ താമരശ്ശേരിയും, കർണാടകയിലെ ബൽത്തങ്ങാടിയും. ഭദ്രാവതിയും. മാണ്ടിയായും ചേർന്ന് സഭ വളർന്നു.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, സഭയുടെ സംവിധാനത്തെ ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്നവരുടെ ചട്ടുകമായി മാറുകയോ, അഥവാ അത്തരം ആളുകളുടെ ഉറ്റതോഴനാവുകയോ ചെയ്തുകൊണ്ട് ഇന്നത്തെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാമ്പ്ലാനി നടത്തുന്ന കാട്ടിക്കൂട്ടലുകൾ , ആഗോള കത്തോലിക്കാ സഭയിലെ രണ്ടാമത്തെ വലിയ വ്യക്തിസഭയായി മാറിയ സീറോ മലബാർ സഭക്ക് വരും കാലങ്ങളിൽ ബാധ്യതയായി മാറുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പുകൾ.
സീറോ മലബാർ സഭയിൽ സൂപ്പർ മെത്രാപ്പോലീത്ത ചമയുന്ന മാർ പാമ്പ്ലാനിയുടെ ഭൂതം ബാധിച്ച ചില മെത്രാന്മാരും കേരളത്തിലെ സീറോ മലബാർ സഭയുടെ രൂപതകളിൽ മുളപൊട്ടുന്നുണ്ടെന്ന യാഥാർത്ഥ്യവും കൂടി പറയുവാനാഗ്രഹിക്കുകയാണ്.
ഇത്തരം ചില കാര്യങ്ങൾ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ എഴുതേണ്ടി വരുന്നതിലെ അനൗചത്യവും മനസ്സിലാക്കുന്നു. സഭയുടെ നന്മയെ കരുതി ചില കാര്യങ്ങൾ പറയാതിരിക്കാനും പറ്റില്ലല്ലോ. "തലശ്ശേരിയിലെ വശപ്പിശക് ", ക്യാൻസർ പോലെ സഭയിൽ വളരാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ മാത്രമാണ്.