11/08/2026
പ്രിയപ്പെട്ടവരേ, നന്ദി…
ജീവിതത്തിൽ എന്നും ഓർത്തുവെക്കാൻ കഴിയുന്ന നല്ലൊരു നിമിഷമായിരുന്നു ഇന്നലെ.
“ #മരുഭൂമിയിലെ #നേർക്കാഴ്ചകൾ” എന്ന പുസ്തകം എന്റെ നാട്ടിൽ, ധന്യമായ ഒരു സദസ്സിൽ, എന്റെ സഹോദരങ്ങളുടെയും ഭാര്യാപിതാവിന്റെയും മറ്റു ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും ശിഷ്യന്മാരുടെയും സാഹിത്യകാരന്മാരുടെയും സഹപാഠികളുടെയും സുഹൃത്തുക്കളുടെയും തുവ്വൂരിലെ പൗരപ്രമുഖരുടെയും സാന്നിധ്യത്തിൽ, കഥാകൃത്ത് ശ്രീ. *അബു ഇരിങ്ങാട്ടിരി*, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. *മുസ്തഫ അബ്ദുൽ ലത്തീഫിന്* പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
ക്ഷമയോടെയുള്ള കാത്തിരിപ്പിന്റെ ഫലമായിരുന്നു ഈ പുസ്തകം.
മരണപ്പെട്ട #എന്റെ #ഉപ്പയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകം, മരുഭൂമിയിലകപ്പെട്ട 84 മനുഷ്യരുടെ മോചനവുമായി ബന്ധപ്പെട്ട എന്റെ യാത്രയിലെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. പുസ്തകം വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ…
പുസ്തകത്തിലെ മനുഷ്യർ, ആ യാത്രയിൽ എന്നെ സഹായിച്ച സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ… തുടങ്ങി ഈ അവസരത്തിൽ ഓർക്കുന്ന ഒരുപാട് മുഖങ്ങളുണ്ട്.
ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ സഹായിച്ച മാലിക് മഖ്ബൂൽ സാഹിബ്, ഡെസ്റ്റിനി പബ്ലിക്കേഷൻസ്, ഷാഹിദ് മാഷ്, റഹ്മാൻ മാഷ് കിടങ്ങയം, റഹ്മത്ത് അഷ്റഫ്, അഷ്റഫ് വെള്ളാപ്പാടം, ഷിഹാബ് പുത്തേഴത്ത്, ഫവാസ് എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി.
ചെറിയൊരു അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഞാൻ. ചെറിയ ആരോഗ്യപ്രശ്നമുള്ളതിനാൽ ഏതെങ്കിലും ജനപ്രതിനിധിയെ കണ്ട് പുസ്തകം കൈമാറി ഒരു ചെറിയ ചടങ്ങ് നടത്താമെന്നായിരുന്നു ആദ്യം കരുതിയത്.
ഞാൻ നാട്ടിലെത്താൻ വൈകിയപ്പോൾ, ചെറിയൊരു ഓഡിറ്റോറിയത്തിൽ വളരെ കുറച്ചുപേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനായി സുഹൃത്തുക്കളായ സൈതലവിയോടും ഷഹീസിനോടും ഒരു സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടു. #തുവ്വൂർ കമ്മ്യൂണിറ്റി ഫോറത്തിന്റെ പ്രവർത്തകരായ അവർ വിഷയം ചർച്ച ചെയ്യുകയും, കമ്മ്യൂണിറ്റി ഫോറത്തിന്റെ സഹകരണത്തോടെ പരിപാടി നടത്താൻ തീരുമാനിക്കുകയും ചെയ്തു.
ഏറ്റെടുത്ത ദൗത്യം അവർ വളരെ ഭംഗിയായി നിർവഹിച്ചു. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം ആളുകളെ സംഘടിപ്പിക്കുകയും മനോഹരമായൊരു വേദി ഒരുക്കുകയും ചെയ്ത #തുവ്വൂർ #കമ്മ്യൂണിറ്റി ഫോറം പ്രവർത്തകരായ എന്റെ സുഹൃത്തുക്കൾ സൈതലവി, യൂനുസലി, അസ്ലം, ഷഹീസ്, അബ്ദുൽ കരീം, ഉണ്ണി, അസീസ് എന്നിവർക്കും, തിരക്കുകൾക്കിടയിലും വേദി വിട്ടുനൽകിയ #അലയൻസ് കൺവെൻഷൻ സെന്റർ മാനേജ്മെന്റിനും, മനോഹരമായ ഫോട്ടോകൾ സമ്മാനിച്ച #വർണ്ണം സ്റ്റുഡിയോക്കും ഹൃദയം നിറഞ്ഞ നന്ദി.
ഈ പരിപാടിക്കായി കോഴിക്കോട് നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് എത്തിയ പ്രിയ നേതാവ് അഷ്റഫ്ക്ക വെങ്ങാട്, മുൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, സുഹൃത്തുക്കളായ മുഹ്യുദ്ദീൻ സഹീർ, കുഞ്ഞോയി കോടമ്പുഴ, റിയാദ് വണ്ടൂർ, അബ്ദുൽ റഹീം, ജവാദ്, അമീർഷ, റാഷിദ്, ഷൗക്കത്ത്ക്ക (അൽ റെയിൻ), സുൽത്താൻ കാവനൂർ എന്നിവർക്കും പ്രത്യേക നന്ദി.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് തുവ്വൂരിലെത്തിയ പ്രിയ സുഹൃത്ത് സുലൈമാൻ വിഴിഞ്ഞം… ഫേസ്ബുക്കിൽ കമന്റിലൂടെ “ഞാനുമുണ്ടാകും” എന്ന് പറഞ്ഞപ്പോൾ എനിക്ക് അത് വിശ്വസിക്കാനായില്ല. എന്നാൽ, ആ വാക്ക് പാലിച്ച് തുവ്വൂരിലെത്തി എന്നെ അത്ഭുതപ്പെടുത്തിയ സഹോദരാ, നിങ്ങളുടെ സ്നേഹത്തിനും നല്ല വാക്കുകൾക്കും ഒരായിരം നന്ദി.
പരിപാടി ഉദ്ഘാടനം ചെയ്ത ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജസീന ടീച്ചർ, പുസ്തകം പ്രകാശനം ചെയ്ത അബു ഇരിങ്ങാട്ടിരി, പുസ്തകം ഏറ്റുവാങ്ങിയ ജില്ലാ പഞ്ചായത്ത് മെമ്പർ അബ്ദുൽ ലത്തീഫ്, പുസ്തകം പരിചയപ്പെടുത്തിയതും അതിന്റെ എഡിറ്ററുമായ റഹ്മാൻ മാഷ്, മെമ്പർമാരായ സുരേഷ് ബാബു , ശിഹാബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് യൂനുസ് തയ്യിൽ, നാടിന്റെ കാരണവരും എന്റെ ഉപ്പയുടെ സുഹൃത്തുമായ മൊയ്തീൻക്ക, എന്റെ അധ്യാപകരായ അഹ്മദ് മാഷ്, സുരേഷ് മാഷ്, രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ള സന്തോഷേട്ടൻ, ഗോപിയേട്ടൻ, റിയാസ് കരുവാരകുണ്ട്, അസ്കർ, IDEAL മുജീബ്, കബീർ ചെമ്പ്രശ്ശേരി, സിറാജ് കരുവാരകുണ്ട്, ഷാജു, പുസ്തക വായനയിൽ അവാർഡ് നേടിയ കൊച്ചുവായനക്കാരി അൽഷ ഫാത്തിമ, ഈ പരിപാടിയിൽ പങ്കെടുത്ത വിവിധ മേഖലകളിലുള്ള നേതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി ഈ സദസ്സ് ധന്യമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
പ്രവൃത്തിദിവസമായിട്ടും ഇത്രയധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തത് ഏറെ സന്തോഷം നൽകി. ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തിയ പല പ്രിയപ്പെട്ട മുഖങ്ങളും ഇന്നലെ ആ സദസ്സിൽ കാണാൻ കഴിഞ്ഞു.
തിരക്കിനിടയിൽ ആരെയെങ്കിലും നേരിൽ കാണാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
നിങ്ങളോരോരുത്തരുടെയും സ്നേഹവും പിന്തുണയുമാണ് ഈ യാത്രയുടെ ഏറ്റവും വലിയ കരുത്ത്.
“മരുഭൂമിയിലെ നേർക്കാഴ്ചകൾ” ഒരു പുസ്തകം മാത്രമല്ല. എന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ ഓർമകളാണ്. അതിലെ മനുഷ്യരുടെ ജീവിതവും അവരുടെ പ്രതീക്ഷകളും വേദനകളും മോചനത്തിനായുള്ള കാത്തിരിപ്പുമാണ്. ആ യാത്രയിൽ എനിക്ക് ഒപ്പം നിന്ന മനുഷ്യരോടുള്ള നന്ദിയുടെ ഒരു അടയാളം കൂടിയാണിത്.
ഈ യാത്രയിൽ ഏറ്റവും ത്യാഗം സഹിച്ചത് എൻ്റെ ഭാര്യയും മക്കളുമായിരുന്നു. അവർ സ്ഥലത്തില്ലാത്തതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ആരോഗ്യ പ്രശ്നം കാരണം എൻ്റെ ഉമ്മമാർക്കും പങ്കെടുക്കാൻ സാധിച്ചില്ല. ഓരോ യാത്രയിലും അവർ നൽകിയ പിന്തുണ ഈ അവസരത്തിൽ ഓർക്കുന്നു.
ആ യാത്രയിൽ എന്നെ കൈപിടിച്ചുയർത്തിയ എല്ലാവരോടും…
ഈ പുസ്തകത്തെ ഒരു സ്വപ്നമായി കാണാൻ എന്നെ പ്രേരിപ്പിച്ചവരോടും…
ഇന്നലെ ആ സ്വപ്നത്തിന് സാക്ഷികളായ എല്ലാവരോടും…
ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ