29/06/2026
മഴ പെയ്യുമ്പോൾ
*********
ഈ മഴയുടെ സംഗീതമെൻ
ഏകാന്തതയ്ക്ക് കൂട്ടിരിക്കുന്നുണ്ട് ..
കാതിൽമൂളിയും, കെട്ടിപ്പിടിച്ചും,
ഇടയ്ക്കു പൊട്ടിത്തെറിച്ചും,
മിന്നിച്ചിരിച്ചും....
പറയുവാൻ കഥകളേറെ ചൊല്ലി,
ചിലമ്പിച്ചും ചിലപ്പോൾ ചിരിച്ചും
ചില നനവാർമകളായി നേർ
ചിത്രം വരച്ചും
എന്നിലേക്ക് പടരാൻ നീ ജാലക
വിടവിലൂടെ കാത്തു നിൽക്കുന്നുണ്ടെന്നറിയാം..
കൺമയക്കത്തിൽ,
നീ വരയ്ക്കുന്ന ജലഛായ
ചിത്രത്തിലെ നേർത്ത വരകൾ
കടും ചായമെല്ലാം ഒഴുക്കി, നേർത്ത്
മറഞ്ഞൊഴുകി പോകുന്നത് ഞാൻ
കാണുന്നുണ്ട്..
ബാല്യവും, യൗവനവും
കടഞ്ഞെടുത്ത ആ ചിത്രത്തിൽ,
മഴയായിരുന്നു എൻ്റെ കാമുകി.
ഇടയ്ക്കെപ്പോഴേ വന്നു,
കഥകൾ പറഞ്ഞു പാട്ടുകൾ പാടി
തലോടി കുളിര് പകർന്ന് പോകുന്നവൾ..
ഒറ്റമനസ്സായി നാം ഈ ഏകാന്തതയിൽ
ഇണചേർന്നിട്ടുണ്ട്....
സ്വർഗ്ഗീയപുഷ്പ്പത്തിന്നിതളുകൾ
വിടർന്നുമലരുമ്പോൾ, നിന്നിലെ
പെയ്തൊഴിഞ്ഞ തുള്ളിനനവുകൾ മാത്രം
എനിക്കു സ്വന്തം..
തോരാതെ പെയ്തും ,ഇടയ്ക്ക്
മേഘത്തൂവൽ കൊട്ടാരത്തിലൊളിച്ചും
നീ എന്നിൽ നിറഞ്ഞാടിയിരുന്നു..
നിന്റെ സാമീപ്യത്തിനും,
പരിരംഭണങ്ങൾക്കും, എന്നും
തണുപ്പുമാത്രമായിരുന്നു....
അന്ന്..
കാറ്റിലമർന്ന് നേർതുള്ളിയിൽ
രണ്ടെണ്ണം,
ഇടനെഞ്ചിലേക്കൊന്ന് ഇറ്റ് വീണപ്പോൾ
ഞാനറിഞ്ഞു,
മഴ കാറ്റുമായ് പ്രണയത്തിലായിരുന്നുവെന്ന്.
കാലാനുവർത്തിയായ അനുരാഗം.
ഇന്ന്.....
കാലമെന്നെയൊരു പഴുത്ത ഫലമാക്കിയിരിക്കുന്നു....
അടരുവാൻ ഞെട്ടിൽ നിമിഷങ്ങളെണ്ണി തൂങ്ങുന്നുണ്ട്...
കനവിൻ ജഢങ്ങളെ മണ്ണിട്ടുമൂടി,
വിധിയെന്നുപേർകൊണ്ട നഷ്ടവസന്തങ്ങളെ
നെഞ്ചിന്റെ തീയിലെരിച്ചുകൊന്നും..
ഇവിടെയെന്നേകാന്തതയിൽ ഞാൻമാത്രം..
ഗഗനാശ്രമത്തിലെ കന്യകേ ... മഴയെന്ന നിന്നെ
പ്രണയിച്ച തപോനിഷ്ഠൻ ഞാൻ...
കണ്ണുകളടയുവാൻ സമയമായി,
അതിനുമുൻപ് ഒരുവട്ടമെങ്കിലും നീ
എന്നിൽ പെയ്ത് നിറഞ്ഞിടുമെന്നും,
നിറഞ്ഞാടുമെന്നും ഒരിയ്ക്കൽകുടി മാത്രം
മോഹിച്ചിടുന്നു ...
ഗഗനാശ്രമത്തിലെ കന്യകേ... മഴയെന്ന നിന്നെ
പ്രണയിച്ചുപോയ തപോനിഷ്ഠൻ ഞാൻ...
സഞ്ജയ് വി എസ്
നേതാജി ഗ്രന്ഥാലയം കണ്ണോത്തുമലയുടെ നേതൃത്വത്തിൽ നടത്തിയ വായനാ വാരാചരണം, ഓൺലൈൻ കവിതാ രചന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കവിത