20/12/2025
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിക്ക് മരണമണി മുഴങ്ങുന്പോൾ കേരളത്തിൽ ദുരിതത്തിലാകുക 22 ലക്ഷം കുടുംബങ്ങൾ. വർഷം 4000 കോടി രൂപയാണ് സംസ്ഥാനത്ത് പദ്ധതിയിൽ ചെലവഴിക്കുക. ഇതിൽ 3000 കോടി രൂപയിലധികവും കൂലിയനത്തിൽ നൽകുന്നതിലൂടെ തൊഴിലാളികളുടെ കൈയിലെത്തും. പദ്ധതി തകരുന്നതോടെ കുടുംബങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകും.
2020–21 മുതല്‍ ഇതുവരെ 53.5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 17,216.57 കോടി രൂപ വേതന ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്കി. ദേശീയതലത്തിൽ തന്നെ തൊഴിലുറപ്പുപദ്ധതിയിൽ കേരളം മാതൃകയായിരുന്നു. മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 200 ദിവസത്തെ തൊഴില്‍ ദിനങ്ങൾക്കുള്ള തുക സംസ്ഥാന ബജറ്റില്‍ നീക്കിവച്ച് കേരള ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പാക്കി. സുഭിക്ഷകേരളം, ശുചിത്വകേരളം എന്നിവയുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിച്ച് ഭൂവികസനം, ജലസേചനം, വര്‍ക്ക് ഷെഡ് നിര്‍മാണം, തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, മത്സ്യക്കുളം നിര്‍മാണം, തീറ്റപ്പുല്‍ക്കൃഷി, കമ്പോസ്റ്റിങ് സംവിധാനം, മിനി എംസിഎഫ് തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കുന്നു.
കേന്ദ്രം പദ്ധതിതുക വെട്ടിച്ചുരുക്കിയ സാഹചര്യത്തിലും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്നത് കേരളത്തിൽ മാത്രം. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പദ്ധതി നിലച്ച മട്ടാണ്.
ഇടതുപക്ഷ പിന്തുണയോടെ 2004ൽ അധികാരത്തിൽ വന്ന ഐക്യപുരോഗമന മുന്നണി സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. രാജ്യത്താകെ അതിദാരിദ്ര്യവും പട്ടിണിയും പിടിമുറുക്കിയ കാലത്തായിരുന്നു ചരിത്രപരമായ നിയമനിർമാണം. ഇടതുപക്ഷ പാർടികൾ പാർലമെന്റിൽ ഏറ്റവും ശക്തമായ സാന്നിധ്യമായ 2004–2009 കാലത്തു തന്നെയാണ് തൊഴിലുറപ്പു നിയമത്തോളം തന്നെ പ്രാധാന്യമുള്ള വനാവകാശനിയമവും വിവരാകാശ നിയമവും നടപ്പാക്കിയത്. സർക്കാരിൽ ചേരാനുള്ള ക്ഷണം നിരസിച്ച് പുറമെ നിന്ന് പിന്തുണ നൽകുകയായിരുന്നു ഇടതുപക്ഷം.