22/03/2026
കാഴ്ചപരിമിതി
(ഡോ. വിജയൻ കെ )
ജനിച്ചതു ഞാനൊരു അംഗപരിമിതിയോടെ ആജന്മം ഇരുൾ മൂടും ജീവിതയാത്രാവിധിയെ കൈവരിച്ചവനായി.
വളർന്നതു വത്സല മാതാപിതാക്കൾ തൻ സംതൃപ്തമുഖമൊന്നു കാണാതെ, അവരുടെ ചൊടികളിൽ വിടരും സ്മിതമൊന്നുകാണാതെ നിറങ്ങളും നരരൂപങ്ങളും പ്രകൃതിതൻ പൂക്കളും പഴങ്ങളും പക്ഷി മൃഗ രൂപങ്ങളും നേരിട്ടു കണ്ടു ആസ്വദിക്കാനാകാതെ.
കഴിവില്ലെനിക്കു ഇവിടെ കാണാൻ നീലാകാശവും അതിൽ വിരാജിക്കും വിശിഷ്ട സൂര്യചന്ദ്രന്മാർ ആകാശചക്രവാളവും വെൺമേഘ, താരാഗണവും, മലനിരകൾ, മഴയും മഴവില്ലും, മണ്ണും, കല്ലും കാടും നെൽപ്പാടങ്ങളും തീനാളങ്ങളായെത്തും ഇടിമിന്നലുകളും തോടും, പുഴയും കടലും കായലും പകലിരവുകൾ പോലും.
അറിയില്ലെനിക്കല്ലൊ കണ്ടു വർണ്ണിക്കാൻ സ്ത്രീ പുരുഷ രൂപസൗന്ദര്യം, അറിയാമെനിക്കപ്പോഴും ഉൾക്കണ്ണിനാലെത്രയും ഭംഗിയായ് ദൃശ്യം ഗതിവിഗതികൾ വേറിട്ട കാലൊച്ചകൾ, ശബ്ദ, ഗന്ധ, സ്പർശ വൈവിദ്ധ്യങ്ങളാൽ.
അപ്രാപ്യമെനിക്കെന്നും സകല ദൃശ്യവിസ്മയങ്ങളും കേടായ ഭക്ഷണം വേർതിരിച്ചറിയാനും മുന്നിലെ തടസ്സങ്ങൾ മുൻകൂട്ടി അറിയാനും, അരികിൽ വന്നെത്തും അപകടം ക്ഷണം ഒഴിവാക്കിടുവാനും.
നന്ദിയുണ്ടെനിക്കിവിടെ എല്ലാവരോടും സ്നേഹവുമുണ്ടെനിക്കു ഏവരോടും എന്റെ ചുറ്റിലും കഴിയുന്ന സഹജീവികളോടും കനിവോടെ കൈ നീട്ടി തുണയേകും സഹൃദയരോടും ഒരു സ്നേഹ വിരൽ കൊണ്ടു പോലും വഴികാട്ടുന്നവരോടും.
പ്രിയരാണെനിക്കവർ അകക്കണ്ണിൽ ഞാൻ കാണും അതീവം സുമുഖരുമാണവർ പതിവായി നെഞ്ചോടു ചേർത്തു എന്നെ ഗതാഗതക്കുരുക്കിൽ അലയാതെ സുരക്ഷിതം മറുവശം എത്തിക്കുന്നവർ, സസ്നേഹം നിശ്ചിത വാഹനത്തിലേറാൻ സഹായിക്കുന്നവർ, അവരെന്നുമെന്റെ സ്നേഹിതർ, എനിക്കു സ്വന്തമാകുന്നവർ ഈ ജന്മം മുഴുവനും.