13/01/2026
കടലറിവുകൾ
2026 - ബാലവേദി -അദ്ധ്യായം 1
പുതുവർഷത്തിലെ ആദ്യ ബാലവേദി. കടലറിവുകൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകിയത് ഞങ്ങളുടെ നാട്ടിലെ മൽസ്യതൊഴിലാളികളാണ് . പാരമ്പര്യ മൽസ്യത്തൊഴിലാളികളോളം കടലിനെ മനസ്സിലാക്കിയവർ ഉണ്ടാവില്ലെന്ന് പറഞ്ഞാൽ തെല്ലും അതിശയോക്തിയാവില്ല. നക്ഷത്രം ദിശാ സൂചികയായി ഉപയോഗിച്ചവർ, മേഘങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് കടലിന്റെ സ്വഭാവം പ്രവചിച്ചവർ അങ്ങനെ തലമുറകൾ കൈമാറി വന്ന അറിവ് ഇവർക്ക് മുതൽക്കൂട്ടായി ഉണ്ട് . ഇന്ന് സാങ്കേതിക വിദ്യ കാര്യങ്ങൾ അല്പം കൂടി ലളിതമാക്കിയിട്ടുണ്ട്. ഗൂഗിൾ മാപ്പ് ന് സമാനമായ സംവിധാനങ്ങൾ കടലിലുണ്ട് എന്നത് പുതിയ അറിവായിരുന്നു. ഒറ്റ ക്ലിക്കിൽ മൽസ്യം കൂടുതലുള്ള പ്രദേശം കണ്ടെത്തി വലവീശാനാവും. ഒരു ടെക്നോളോജിയ മയം. ഇതൊന്നും ഇല്ലാതിരുന്നപ്പോഴും ഇവയൊക്കെയും മൽസ്യത്തൊഴിലാളികൾ ചെയ്തിരുന്നു ! ഈ സെഷനെ പറ്റി ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം ജോൺസൻ അങ്കിളിന്റെതാണ്. അദ്ദേഹം കൂടെയുള്ള മറ്റുള്ളവരെയും കൂടെ ചേർത്തപ്പോൾ സെഷൻ വളരെ മനോഹരമായ് . ശ്രീ.സ്റ്റീഫൻ , ശ്രീ.ജോസഫ്, ശ്രീ.രാജു, ശ്രീ.യോഹന്നാൻ, ശ്രീ.യൂജിൻ എന്നിവരും കുഞ്ഞുങ്ങൾക്ക് അവരുടേതായ അനുഭവങ്ങളും അറിവും പകർന്നു. മൽസ്യബന്ധനം എന്നാൽ കടലിൽ പോയ് വരുന്നത് മാത്രമല്ലെന്ന് മനസ്സിലാക്കി തന്നത് വെറുമൊരു കയറിനെ പ്രത്യേക രീതിയിൽ കെട്ടുകളിട്ട് വലയായി മാറ്റുന്ന അവരുടെ കരവിരുതാണ്. അത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. വ്യത്യസ്ത മീനുകൾക്ക് വ്യത്യസ്ത വലുപ്പത്തിൽ കണ്ണികളുള്ള വലകൾ..... വൈദഗ്ധ്യം വളരെയേറെ ആവശ്യമുള്ള തൊഴിലാണ്. ചെയ്തു പഠിക്കുന്ന രീതിയെ പറ്റി ബിഎഡ് ക്ലാസ് മുറികളിൽ പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അറിവ് നേടിയ, ആഴത്തിലുള്ള അറിവ് നേടിയ മനുഷ്യരുടെ കഥകൾ നേരിട്ടറിയാൻ സാധിച്ചു. കുഞ്ഞുങ്ങൾ മൽസ്യബന്ധനത്തിലേക്ക് വരട്ടെയെന്ന് ചോദ്യത്തിന് അവർ ഒറ്റ സ്വരത്തിൽ മറുപടി നൽകി "വേണ്ട". അതിന് തീർച്ചയായും സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്. അവ പരിഹരിക്കേണ്ടത് സമൂഹം എന്ന നിലയിൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
വഴിയിൽ നാം അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഒരു മിഠായി കവറിന് പോലും കടലിനെയും അതിലെ മൽസ്യസമ്പത്തിനേയും മറ്റ് ജീവജാലങ്ങളെയും കൊന്നൊടുക്കാൻ കഴിയും. അതിനാൽ സമുദ്ര സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വളരെ യാദൃച്ഛികമായി ലഭിച്ച മറ്റൊരു റിസോഴ്സ് പേഴ്സൺ ആണ് ശ്രീ.ക്രിസ്റ്റിൽബോയ്. അദ്ദേഹം വിദേശത്ത് കടൽ അനുബന്ധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. അങ്ങനെ കടലിലെ തൊഴിൽ എന്നാൽ മൽസ്യബന്ധനം മാത്രമല്ലെന്ന് കുട്ടികൾ മനസ്സിലാക്കി. കടൽ എന്ന വിശാല ലോകത്തേക്കുള്ള ഒരു ചെറിയ പാലത്തിലൂടെ കുഞ്ഞുങ്ങൾ സഞ്ചരിച്ചു. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ കടലിനുള്ള പങ്ക് വലുതാണെന്ന തിരിച്ചറിവിൽ നിന്ന് ഒരുപക്ഷെ നാളെ പല കണ്ടുപിടിത്തങ്ങളും ഇവർക്കിടയിൽ നിന്നുള്ള ശാസ്ത്രജ്ഞർ സംഭാവന ചെയ്തേക്കാം. കഥകൾ ഇനിയും പറയാനുണ്ട്.മറ്റൊരവസരത്തിലാവാം.
എഴുതിയത് Greeta Terrin Eugin
📷 Redstar Fernandez
🎥 Joyson Abel