05/02/2026
രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് പറഞ്ഞത് ബിസ്മാർക്ക് ആണ്. പക്ഷേ, സത്യാനന്തര കാലത്ത് രാഷ്ട്രീയം പ്രകടനപരതയുടെ കൂടി കലയാണ്. അതുകൊണ്ടാണ്, ഉറച്ച നിലപാടുകളും നീതിബോധവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമുള്ള നേതാക്കളേക്കാള്‍ പലപ്പോഴും ‘രാഷ്ട്രീയസംരംഭകരും’ അവരുടെ പൊളിറ്റിക്കല്‍ മാർക്കറ്റിങ്ങും ജനാധിപത്യത്തില്‍ വിജയിക്കുന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തെ സംരംഭകത്വമായി മാത്രം കാണുന്ന നേതാക്കള്‍ ആകട്ടെ, പാര്‍ട്ടിയുടെ വിപണിമൂല്യം ഇടിയുമ്പോള്‍ കുറ്റബോധമില്ലാതെ മറ്റൊരു ‘സ്ഥാപനം’ തേടി പോകുന്നു. പലപ്പോഴും, അത് വെറും പോക്ക് ആകില്ല. അതുവരെ എല്ലാ പരിഗണനകളും, പദവികളും നല്‍കിയ പ്രസ്ഥാനത്തിന്റെ മേല്‍ക്കൂരക്ക് തീ കൊളുത്തിക്കൊണ്ടാണ് പലരും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനം അധികാരത്തില്‍ നിന്നും പുറത്തായ നാള്‍ മുതല്‍ ഇതുവരെ ഇത്തരം ധാരാളം നേതാക്കളെ നമ്മള്‍ കണ്ടു. ഗുലാംനബി ആസാദ് മുതല്‍ ഹിമാന്ത ബിശ്വശര്‍മ വരെയും, ജിതിന്‍പ്രസാദ മുതല്‍ ജ്യോതിരാദിത്യസിന്ധ്യ വരെയും ഉള്ള നിരവധി നേതാക്കള്‍, അധികാരത്തിന്‍റെ വശ്യമായ പ്രലോഭനത്താല്‍ കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുകയും ഭൂരിപക്ഷവംശീയതയുടെ രാഷ്ട്രീയത്തെ യാതൊരു കുറ്റബോധവുമില്ലാതെ സ്വയം വരിക്കുന്നതും നമ്മള്‍ കണ്ടു.
ഇവിടെയാണ് കെ. സി വേണുഗോപാല്‍ എന്ന ‘ജൈവികനേതാവിന്റെ പ്രസക്തി. കണ്ടോന്താര്‍ എന്ന സാധാരണഗ്രാമത്തില്‍ ജനിച്ച് യാതൊരു പാരമ്പര്യത്തണലും ഇല്ലാതെ, സാധ്യമായ ആദ്യ അവസരം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം ഉയര്‍ന്നുവന്നത് സ്കൂളില്‍ നിന്നും കലാലയത്തില്‍ നിന്നും തെരുവില്‍ നിന്നും ജനപക്ഷത്തും നിന്നാണ്.
അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി അതിതീക്ഷ്ണമായ വേനലിലൂടെ കടന്നുപോകുന്ന അവസരത്തില്‍ സംഘടനാചുമതല ഏറ്റെടുത്ത അദ്ദേഹം എല്ലാ വിമര്‍ശനങ്ങളും സ്വയം ഏറ്റുവാങ്ങി പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്. ഒരു പരാതിയും പരിഭവവും ഇല്ലാതെ പാർട്ടിയുടെ തോൽവികളിൽ കുറ്റപ്പെടുത്തുന്നവരെപ്പോലും ചിരിച്ചുകൊണ്ട് ചേർത്തു പിടിക്കുന്നത്.
കഴിഞ്ഞ കുറെ ദശകങ്ങളായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, സംഘടനയെ ബൂത്ത് തലം മുതല്‍ ഉടച്ചു വാര്‍ക്കുന്നത് അവഗണിക്കുകയുമാണ് കോൺഗ്രസ്സ് പാര്‍ട്ടി ചെയ്തുവന്നിരുന്നത്. മിക്ക സംസ്ഥാനങ്ങളിലും, പാർട്ടി നിലനിന്നത് വ്യക്തികളെയും ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചുള്ള പ്രാദേശികലോയല്‍റ്റി കൂട്ടായ്മ ആയിട്ടായിരുന്നു. എന്നാല്‍ ഇന്ന് പല സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രാദേശികഘടകങ്ങള്‍ പുനർജനിക്കാൻ തുടങ്ങി. പ്രാദേശിക നേതാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി. ദേശീയ നേതാവായിട്ടും കേസി നേരിട്ട് ഈ പരിപാടികളിൽ പങ്കെടുക്കുന്നു. ഭൂമിശാസ്ത്രപരമായും, സാമൂഹ്യമായും ശോഷിച്ചുപോയ കോണ്‍ഗ്രസിന്റെ വോട്ട്ബാങ്ക് തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഹുല്‍ജിക്കും മല്ലികാര്‍ജുന്‍ ഗാര്‍ഗെജിക്കും ഒപ്പം ഒരു ശക്തിദുര്‍ഗമായി ഇന്ന് കെസിയുണ്ട്.
ഒരു കാലത്ത് അതിസമര്‍ത്ഥനായ ഗണിതശാസ്ത്രവിദ്യാര്‍ഥി ആയിരുന്നിട്ടും, സ്വന്തം രാഷ്ട്രീയപാത എളുപ്പവഴിയിലൂടെ നിര്‍ദ്ധാരണം ചെയ്തെടുക്കാന്‍ അദ്ദേഹം ഒരിക്കലും മെനക്കെട്ടില്ല. മാതമംഗലം സ്കൂളിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റി മുതല്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ വരെയുള്ള ദൂരം അദ്ദേഹം നടന്നുതീര്‍ത്തത് ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടുള്ള കഠിനയാത്രയിലൂടെ ആയിരുന്നു. ഇന്ത്യ മുഴുവന്‍ അദ്ദേഹം പല തവണ യാത്ര ചെയ്തു. ഭാരത്‌ജോഡോ യാത്ര എന്ന മഹത്തായ സാമൂഹ്യപരീക്ഷണം ആസൂത്രണം ചെയ്തു നടപ്പിലാക്കി. ഒരു രാഷ്ട്രീയപരിപാടി എന്നതിനേക്കാള്‍ ഏറെ, ദേശീയപ്രസ്ഥാനകാലത്ത് ഗാന്ധിജി നടത്തിയ പദയാത്രകളെ ഓര്‍മ്മിപ്പിക്കുന്ന സമര്‍പ്പണവും ലാളിത്യവും സംവേദനത്വവും ഉള്‍ക്കൊണ്ട ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്രയായിരുന്നു അത്. എല്ലാ വിയോജിപ്പുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം ഇന്ത്യന്‍ സിവില്‍സമൂഹത്തിനും, ബൌദ്ധികസമൂഹത്തിനും ഒക്കെ സംഘപരിവാറിന് എതിരായ മതേതരബദല്‍ ആയി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്ന് മാറിയെങ്കില്‍, ആ പരിവര്‍ത്തനത്തില്‍ കെ.സി. വേണുഗോപാല്‍ എന്ന നേതാവിനുള്ള പങ്ക് വാക്കുകളില്‍ ഒതുക്കാനാവില്ല.
കോണ്‍ഗ്രസ്സിന്റെ ‘ഇക്കോസിസ്റ്റം’ വളരെ പെട്ടെന്നുള്ള ഒരു സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനു സന്നദ്ധമാകുന്ന ഒന്നല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു മാസ് പാര്‍ട്ടി ആയതുകൊണ്ട്, നിരവധി തട്ടുകളില്‍ പടര്‍ന്നു കിടക്കുന്ന ഗ്രൂപ്പ് താല്പര്യങ്ങളും, ആശയസംഘട്ടനങ്ങളും, ജാതി-മതതാല്പര്യങ്ങളും, വിലപേശലുകളും, സമവായവും ഒക്കെ ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ സങ്കീര്‍ണ്ണമായ ഘടനയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടേത്. സ്വാഭാവികമായും, ഒരൊറ്റ വ്യക്തിയുടെ ‘ചിന്തകള്‍ക്ക്’ അനുസൃതമായി മാറാന്‍ പറ്റുന്ന ഒന്നല്ല, കോണ്‍ഗ്രസ്. ഏറെ ദുഷ്‌കരമാണ് സംഘടനാചുമതല. പൂച്ചെണ്ടുകളെക്കാൾ ഏറെ കല്ലേറുകൾ കിട്ടുന്ന സ്ഥാനം.
താഴെതട്ടില്‍ നിന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തി ഉയര്‍ന്നുവന്ന കെസിക്ക് ഈ ഇക്കോസിസ്റ്റത്തിന്റെ ശക്തിയും ദൌര്‍ബല്യവും, അതോടൊപ്പം, ഈ ലോലമായ കണ്ണികളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ നെഹ്‌റുകുടുംബത്തിനുള്ള പങ്കും കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയാവുന്ന മനുഷ്യര്‍ക്ക് അറിയാം കെസി മുന്നോട്ട് വെക്കുന്നത് കേള്‍വിയുടെയും ക്ഷമയുടെയും അഭിപ്രായ സമന്വയത്തിന്റെയും ജനകീയതയുടെയും സഹാനുഭൂതിയുടെയും രാഷ്ട്രീയം ആണെന്ന്. അതാണ് ഇക്കഴിഞ്ഞ അന്‍പത് വര്‍ഷത്തെ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ കാതല്‍. ഏത് പ്രവർത്തകനും ഒരു വിളിപ്പുറത്ത് അദ്ദേഹം ഉണ്ട്.
വ്യക്തിപരമായി ഞാന്‍ ഏറെ ആദരിക്കുന്ന ജ്യേഷ്ഠസഹോദരനാണ് കെസി. പയ്യന്നൂര്‍ കോളേജിലെ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ‘വേണു ഏട്ടന്‍’ അന്നും ഇന്നും എന്നും തണല്‍മരമായിരുന്നു. ശാസിച്ചും, സ്നേഹിച്ചും, സഹായിച്ചും അദ്ദേഹം ഞങ്ങളുടെ വഴികള്‍ എപ്പോഴും ലളിതവും സുന്ദരവുമാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുദീർഘമായ ചരിത്രത്തിൽ, ചേറ്റൂർ ശങ്കരൻനായർക്ക് ശേഷം ആദ്യമായി ഉന്നതസ്ഥാനത്ത് എത്തിയ മലയാളി ഞങ്ങളുടെ ദേശത്തിന്റെയും, കോളേജിന്റെയും സൃഷ്ടിയാണ് എന്ന് അംഗീകരിക്കുന്നതില്‍ അതിരറ്റ അഭിമാനമുണ്ട്. അതും പാരമ്പര്യത്തിന്റെയോ വിദേശവിദ്യാഭ്യാസത്തിന്റെയോ പിന്‍ബലമില്ലാതെ...കഠിനാദ്ധ്വാനത്തിന്റെയും കഴിവിന്റെയും കലർപ്പില്ലാത്ത പ്രതിബദ്ധതയുടെയുംമാത്രം ബലത്തിൽ!
ആദരണീയനായ നേതാവിന്, ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..