27/05/2026
വേട്ടയാടാനാണ് ഭാവമെങ്കിൽ കോട്ടകെട്ടി പ്രതിരോധിക്കും
മുഖ്യ വിമർശകരായ ഇടതുപക്ഷത്തെ ഇല്ലാതാക്കിയാൽ മാത്രമേ ഇന്ത്യയിൽ തങ്ങൾക്ക് നിലനില്പുള്ളൂ എന്ന് നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് ഗവൺമെന്റിന് നന്നായറിയാം. വർഷങ്ങളായി അതിനുള്ള പരിശ്രമങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കാൻ പലവിധത്തിലും അവർ പരിശ്രമിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി ഡീൽ ഉണ്ടാക്കി അവർ അത് സാധിച്ചെടുത്തു. അവരുടെ ചൊൽപടിക്ക് നിൽക്കുന്ന ഒരു പാവ സർക്കാറിനെയും കേരളത്തിൽ അധികാരത്തിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഇടതുപക്ഷനേതാക്കളിലൊരാളായ പിണറായി വിജയനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു മറ്റൊരു രീതി. മുഖ്യമന്ത്രിയായിരുന്നപ്പോൾ നെറികെട്ട പല ആരോപണങ്ങളിലും അദ്ദേഹത്തെ വലിച്ചിഴച്ചു. അതിന്റെ തുടർച്ചയാണ് അദ്ദേഹത്തിന്റെയും മുഹമ്മദ് റിയാസ് എം.എൽ.എയുടെയും വസതികളിൽ ഇന്ന് നടക്കുന്ന ഇഡി റെയ്ഡ്.
ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ സേവനകരാറാണ് പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ളത്. സേവനം നൽകി എന്ന് എക്‌സാലോജിക്കും സേവനം ലഭിച്ചു എന്ന് സി.എം.ആർ.എൽ. കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ അഴിമതിയുണ്ടെന്നാരോപിച്ച് ചിലർ ബോധപൂർവ്വം ഉയർത്തിക്കൊണ്ട കെട്ടുകഥകളാണ് മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വങ്ങളും പിണറായി വിജയനെതിരെയുള്ള ആയുധമാക്കിയത്. ആദായനികുതി വകുപ്പ്, എസ്.എഫ്.ഐ.ഒ., ഇ.ഡി., രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നീ നാല് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ രണ്ട് വർഷമായി തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും തുമ്പും വാലും ലഭിക്കാത്ത ഈ കേസിന്റെ പേരിലാണ് ഇന്ന് റെയ്ഡ് നാടകം അരങ്ങേറിക്കൊണ്ടിരിക്കുന്നത്! വിവിധ സംസ്ഥാനങ്ങളിലെ ആറ് കോടതികളിലായി വ്യവഹാരം നടക്കുകയും രണ്ടുവർഷമായി മാധ്യമങ്ങൾ നിരന്തരം ചർച്ചചെയ്യുകയും ചെയ്യുന്ന ഈ കേസിന്റെ നാൾവഴികൾ പരിശോധിക്കുന്ന ആൾക്കും ഈ അസംബന്ധനാടകങ്ങളെപ്പറ്റി യാതൊരു സംശയവും ഉണ്ടാകില്ല.
കോട്ടയം, തിരുവനന്തപുരം, മൂവാറ്റുപുഴ വിജിലൻസ് കോടതികളും കേരള ഹൈക്കോടതിയും ഈ വ്യാജ ആരോപണത്തിന് പിന്നിൽ തെളിവിന്റെ കണികപോലുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എന്ത് തെളിവിന്റെ പിൻബലത്തിലാണ് ഇതെല്ലാം നടക്കുന്നത് എന്ന് യഥാർത്ഥത്തിൽ ചോദിക്കേണ്ട മാധ്യമങ്ങൾ ഇവിടെ പക്ഷപാതപരമായി പെരുമാറുന്നു. അവരും പിണറായി വിജയന്റെ രക്തത്തിനായി മുറവിളികൂട്ടുന്നു.
സമാനമായി ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ചാണ് സംഘപരിവാറിന്റെ മുഖ്യവിമർശകനായ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 2024 മാർച്ചിൽ ഇ.ഡി. അറസ്റ്റ് ചെയ്തത്. യാതൊരുതെളിവും അന്വേഷണത്തിൽ കണ്ടെത്താനാവാത്തത് കൊണ്ട് പിന്നീട് സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ഒൻപത് മാസത്തോളമാണ് കെജ്രിവാളിന് ജയിലിൽ കഴിയേണ്ടിവന്നത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതു മുതൽ നിരവധി കള്ളകേസുകളും മർദ്ദനങ്ങളും നേരിട്ടാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിട്ടുള്ളത്. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉൻമൂലം ചെയ്യാൻ നടത്തുന്ന ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ട്. ഇടതുപക്ഷത്തിന് എതിരെ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട സഖ്യത്തിന്റെ തിരക്കഥയാണ് ഇഡി നടപടിയിലൂടെ കേരളം കണ്ടത്. വിഡി സതീശൻ ചാർട്ടേഡ് ഫൈറ്റിൽ മംഗലാപുരത്ത് പോയി എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിൽ അദാനിയുടെ പ്രതിനിധിയുമായി നടത്തിയ രഹസ്യ ചർച്ച ഈ അവസരത്തിൽ ഗൗരവമുള്ളതായി കാണണം.
സംഘപരിവാറിന്റെ മുഖ്യവിമർശകരെയെല്ലാം കേസുകൾ കെട്ടിച്ചമച്ച് തുറുങ്കിലടച്ചാൽ തീർന്നുപോകുന്നതല്ല ഈ നാടിന്റെ പോരാട്ടവീര്യമെന്ന് യഥാർത്ഥത്തിൽ അവർ കാണാൻ പോകുന്നതേയുള്ളൂ. സഖാക്കളേ, അനീതിക്കെതിരെ നമ്മൾ തീപ്പന്തമാവുക!