19/01/2026
മുസ്‌ലിം സമൂഹത്തിൽ നിന്നുള്ള സ്ഥാനാർഥികളെയും ജനപ്രതിനിധികളെയും ഉന്നമിട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ പ്രസ്താവന അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.
നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ല. അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം.
ദിനംപ്രതി വർഗീയ പരാമർശങ്ങൾ നടത്തി മുസ്ലിം വിരുദ്ധ വംശീയത പടർത്തുന്നതിൽ സി പി എം നേതാക്കളും ബി ജെ പി നേതാക്കളും പരസ്പരം മത്സരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിരുദ്ധ വർഗീയതയായിരിക്കും തങ്ങളുടെ പ്രചാരണ ആയുധമെന്ന് ഇരുകൂട്ടരും പ്രഖ്യാപിച്ചിരിക്കുന്നു.
സി പി എം വർഗീയത വിതക്കുമ്പോൾ വോട്ട് കൊയ്യുന്നത് ബി ജെ പി യാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുമ്പോൾ കേരളം മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുമെന്ന് സി പി എം അനുഭവത്തിലൂടെയെങ്കിലും തിരിച്ചറിയും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, അതുണ്ടായില്ല. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ സി പി എം ശക്തമായി തുടരുകയാണ്.
തെരഞ്ഞെടുപ്പിൽ തിരിച്ചടി വരുമ്പോൾ ജനങ്ങളെ കേൾക്കുമെന്ന് പറഞ്ഞു വീട് വീടാന്തരം കയറിയിറങ്ങുന്നുണ്ടെങ്കിലും തങ്ങൾ പറയുന്നത് ജനങ്ങൾ കേട്ടാൽ മതിയെന്ന മട്ടിലാണ് സി പി എമ്മിന്റെ പോക്ക്. നിയമസഭ തെരഞ്ഞെടുപ്പ് വരെ കൃത്യമായ ഇടവേളകളിൽ മുസ്‌ലിം വിരുദ്ധ വർഗീയ പരാമർശങ്ങൾ നടത്തി സമൂഹത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കനുള്ള അസൈൻമെന്റ് സി പി എം അതിന്റെ നേതാക്കൾക്ക് നൽകിക്കഴിഞ്ഞു. ഇതിൽ എ കെ ബാലന്റെയും സജി ചെറിയാന്റെയും ഊഴം കഴിഞ്ഞിരിക്കുകയാണ്. വരുംനാളുകളിൽ കൂടുതൽ നേതാക്കളുടെ നാവുകൾ വിഷം ചീറ്റുന്നത് നിങ്ങൾക്ക് കാണാമെന്നും റസാഖ് പാലേരി പറഞ്ഞു.