10/02/2026
കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ ഫെബ്രുവരി പന്ത്രണ്ടാം തീയതി നടക്കുന്ന ദേശീയ പണിമുടക്കിന് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാർ സാധാരണ ജനങ്ങളെ മറന്നുകൊണ്ട് വൻകിട കോർപ്പറേറ്റുകൾക്കും, കുത്തകകൾക്കും വേണ്ടി മാത്രം നയങ്ങൾ രൂപീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. അതിൻ്റെ ഭാഗമായി തൊഴിലാളി വിരുദ്ധ നിയമങ്ങളും, കർഷക വിരുദ്ധ സമീപനങ്ങളും രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരം നയങ്ങളുടെ ഇരകളായി രാജ്യത്തെ സാധാരണ ജനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.
നമ്മുടെ പൊതുമേഖലയാകെ സ്വകാര്യവൽക്കരിക്കാനും, തൊഴിലാളികൾക്ക് ഗുണപരമായ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി തൊഴിലാളി വിരുദ്ധ നിയമങ്ങൾ ആക്കി മാറ്റുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നത്.
രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ തകർത്തു. യുവജനങ്ങൾക്ക് പുതിയ തൊഴിൽ നൽകാനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനോ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കേന്ദ്രസർക്കാറിന്റെ ഈ ജനവിരുദ്ധ നയങ്ങളിൽ വീർപ്പുമുട്ടുകയാണ്.
ഇത്തരം നയങ്ങൾക്കെതിരെയുള്ള ജനതയുടെ പ്രതിഷേധമാണ് ദേശീയ പണിമുടക്ക്.
തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയും, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്.ഡി.ഐ, ആണവോർജ്ജ മേഖലയുടെ സ്വകാര്യവൽക്കരണം എന്നിവയ്‌ക്കെതിരായുമാണ് ഈ പണിമുടക്ക്. ജനദ്രോഹ കേന്ദ്രബജറ്റിനെതിരെയും ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെയുമെല്ലാം പണിമുടക്കിൽ ജനവികാരമുയരും.
ഇത്തരത്തിൽ രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.