15/05/2026
രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ബിജെപി നേതാവ് ദിനേശ് ബിവാലിനെയും സഹോദരൻ മംഗിലാൽ ബിവാലിനെയും സിബിഐ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപ നൽകിയാണ് ഇവർ ചോദ്യപേപ്പർ വാങ്ങിയതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ജയ്പൂരിലെ ജംവാരാംഗഢ് മണ്ഡലത്തിലെ ബിജെപി നേതാവാണ് ദിനേശ് ബിവാൽ എന്ന് 'എബിപി ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡോക്ടറിൽനിന്നാണ് പ്രതികൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് സിബിഐ അറിയിച്ചു. മംഗിലാൽ ബിവാലിന്റെ മകന് വേണ്ടിയാണ് പ്രധാനമായും ഈ ഇടപാട് നടത്തിയത്. എന്നാൽ, കേവലം ഒരാൾക്ക് വേണ്ടി മാത്രമല്ല, ഏകദേശം 700-ഓളം വിദ്യാർത്ഥികൾക്ക് ഈ ചോർന്ന ചോദ്യപേപ്പറിന്റെ ആനുകൂല്യം ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ശൃംഖലയിൽ ഇടനിലക്കാരനായി പ്രവർത്തിച്ച രാകേഷ് കുമാർ മണ്ഡ്വാരിയ എന്നയാളെയും സിബിഐ നേരത്തെ പിടികൂടിയിരുന്നു.
ബിജെപി നേതാവിന്റെ അറസ്റ്റോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ദിനേശ് ബിവാലിന് ബിജെപി ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികൾക്ക് ഭരണകക്ഷിയുമായുള്ള ബന്ധം അന്വേഷണം അട്ടിമറിക്കാൻ കാരണമാകുമോ എന്ന ആശങ്കയും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. എന്നാൽ, കുറ്റവാളികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാട്.