14/06/2026
വാർദ്ധക്യം: സാധ്യതയോ ബാധ്യതയോ? എ.കെ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച ചർച്ചാ സദസ്സ് ശ്രദ്ധേയമായി
“വാർദ്ധക്യം: സാധ്യതയോ ബാധ്യതയോ?” എന്ന സമകാലികവും ചിന്തോദ്ദീപകവുമായ വിഷയത്തെ ആസ്പദമാക്കി എ.കെ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച ചർച്ചാ സദസ്സ് ബഹ്റൈന്റെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഒരു വേദിയായി മാറി.
കേരളത്തിൽ പുതുതായി രൂപീകരിക്കപ്പെടുന്ന വയോജന വകുപ്പുമായി ബന്ധപ്പെട്ട് വിവിധ ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവാദം സംഘടിപ്പിച്ചത്. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, പ്രവാസി രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചത് പരിപാടിയെ കൂടുതൽ സമ്പന്നമാക്കി.
ചർച്ചയിലുടനീളം വാർദ്ധക്യത്തെക്കുറിച്ചുള്ള നിരവധി ചിന്തകളും ആശയങ്ങളും ഉയർന്നുവന്നു. ജീവിതത്തിന്റെ സായാഹ്നമെന്നതിലുപരി അനുഭവങ്ങളുടെ സമ്പത്തായി വാർദ്ധക്യത്തെ കാണേണ്ടതിന്റെ ആവശ്യകതയും, ഇന്നത്തെ യുവത്വമാണ് നാളത്തെ വയോജനങ്ങളെന്ന യാഥാർത്ഥ്യവും പങ്കെടുത്തവർ ഓർമ്മിപ്പിച്ചു. ഭാവിയിലെ ജീവിതയാത്രയ്ക്ക് മാർഗദർശകമാകുന്ന നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ രൂപപ്പെട്ടു.
മാതാപിതാക്കളെ സംരക്ഷിക്കുന്നതിന്റെ സാമൂഹിക, മാനസിക, സാമ്പത്തിക, ധാർമ്മിക തലങ്ങളെക്കുറിച്ച് അംഗങ്ങൾ വിശദമായി പ്രതിപാദിച്ചു. വയോജനങ്ങളുടെ ക്ഷേമം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്തമാണെന്ന സന്ദേശം ചർച്ചയിൽ ശക്തമായി ഉയർന്നുവന്നു.
പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട Bishop Mar Remigiose Inchananiyil ഓൺലൈനായി നിർവഹിച്ചു. എ.കെ.സി.സി ബഹ്റൈൻ നടത്തുന്ന സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും, സമൂഹത്തിൽ ഇത്തരം ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ചർച്ചയ്ക്ക് നേതൃത്വം നൽകുകയും നിയന്ത്രിക്കുകയും ചെയ്തത് എ.കെ.സി.സി ബഹ്റൈൻ പ്രസിഡന്റ് Charles Alukka ആയിരുന്നു. സജീവമായ പങ്കാളിത്തവും ഗൗരവതരമായ സംവാദങ്ങളും കൊണ്ട് പരിപാടി ശ്രദ്ധേയമായി മാറുകയും, വാർദ്ധക്യത്തെക്കുറിച്ചുള്ള പുതിയ ചിന്തകൾക്കും സമീപനങ്ങൾക്കും വഴിതെളിക്കുകയുമുണ്ടായി.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള പ്രചോദനമായി ഈ ചർച്ചാ സദസ്സ് മാറിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. “വാർദ്ധക്യം ഒരു ബാധ്യതയല്ല, മറിച്ച് അനുഭവങ്ങളുടെയും സാധ്യതകളുടെയും പുതിയ ലോകമാണ്” എന്ന സന്ദേശമാണ് പരിപാടി സമൂഹത്തിന് മുന്നിൽ ശക്തമായി അവതരിപ്പിച്ചത്.
ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു